മണിമുത്ത് - 13



( മുത്തശ്ശിയും പൊട്ടനും )







മുത്തശ്ശി ഒരു പിച്ചളച്ചെല്ലം തുറന്നു. അതില്‍ നിന്നും മുറുക്കാനുള്ള ചേരുവകള്‍ പുറത്തെടുത്തു. അതിൽ പിച്ചളയുടെ ഒരു ചെറിയ ഉരല്‍ ഉണ്ടായിരുന്നു. അതിലിട്ടു മുറുക്കാന്‍ ചതച്ചു വായിലിട്ടു. അവർ വർത്തമാനം പറയുകയും അതിന്‍റെ ഇടവേളകളില്‍ മുരുക്കിന്‍പൂക്കള്‍ പുറത്തേക്കു തുപ്പുകയും ചെയ്തുകൊണ്ടിരുന്നു.

അവന്‍ ഒരു മരുന്നു തേടി അനവധി ദൂരെയുള്ള ഒരു നാട്ടിൽ നിന്നും വരികയാണെന്നറിഞ്ഞപ്പോള്‍ അവര്‍ മൂക്കത്തു വിരല്‍ വച്ചുപോയി. കൊടുങ്കാട്ടിലേക്കാണ് അവന്‍റെ യാത്രയെന്നറിഞ്ഞപ്പോള്‍ അതിലധികം അതിശയിച്ചും ഭയന്നും കാട്ടിലേക്കൊന്നും പോകരുത് കുട്ടീ എന്ന് ഉപദേശിച്ചു:

പണ്ടൊക്കെ അവിടെ ചെല്ലുന്ന നാട്ടുകാരെ കാടന്മാര്‍ പിടിച്ചു തിന്നുകളയും.. ഞാന്‍ കേട്ടിട്ടുണ്ട്..

പിന്നെ എന്തൊക്കെ കേട്ടിട്ടുണ്ട്..? അവന്‍ ചോദിച്ചു.

കാട്ടില്‍ കാട്ടാനകളുണ്ട്.. കരടിയും സിംഹവും പുലിയും കാട്ടുപോത്തും ഒക്കെയുണ്ട്..

കാട്ടുപഴങ്ങളുണ്ട്.. കാട്ടു തേനുണ്ട്.. കാട്ടുമരുന്നുകളുമുണ്ട്.. എന്ന് അവനും പറഞ്ഞു.

അപ്പൊ.. ഇതൊന്നും കേട്ടിട്ടു നിനക്കു പേട്യാവണില്ലാ..വല്ലാത്തൊരു കുട്ടി..  മുത്തശ്ശിക്ക് അപ്പോഴും അതിശയം.. അല്ല നീ എന്തു മരുന്നിനാ കാട്ടില്‍ പോണത്..?

അതൊരു ഒറ്റ മൂലികയാ..

ആ.. എന്നാലും അതിന് ഒരു പേരുണ്ടാവില്ലേ..? അതെന്താ..?

ഇരുളെന്നാ അതിന്‍റെ പേര്..

ഇരുളോ.. അങ്ങിനെയും ഒരു മരുന്നുണ്ടോ? ഞാനൊന്നും കേട്ടിട്ടില്ല.. ചെലപ്പോ എന്‍റെ ഒടപ്പെറന്നോന് അറിയാമായിരിക്കും..

ഇതു കാട്ടുജാതിക്കാര്‍ക്കു മാത്രം അറിയുന്ന മരുന്നാണ്..

എന്നാലും നീ എന്‍റെ കൂടെ വാ.. എന്‍റെ ഒടപ്പെറന്നോനോടു ചോദിക്കാം.. വളരെ പേരുകേട്ട വൈദ്യരാ.. വിഷഹാരിയാ.. അവനറിയാത്തതൊന്നും ഉണ്ടാവൂല്യാ..

ഞാന്‍ വരാം.. അവന്‍ സന്തോഷത്തോടെ പറഞ്ഞു.

പെട്ടെന്ന് കാളയുടെ വേഗത കുറഞ്ഞു. അൽപ്പം കഴിഞ്ഞപ്പോള്‍ വണ്ടി താനെ നിന്നു. അപ്പോള്‍ കാണാം ഒരു ഊടുവഴിയിലൂടെ പൊട്ടന്‍ ഓടിക്കിതച്ചു വരുന്നു. അതു കണ്ടാണ് കാള നിന്നുപോയത്. പൊട്ടന്‍ വന്ന പാടെ ഒരു പാത്രം മുത്തശ്ശിയുടെ മുന്നിലേക്ക്‌ നീക്കി വച്ചു. അയാള്‍ ചില ആംഗ്യവിക്ഷേപങ്ങള്‍ ഒക്കെ കാണിച്ചുകൊണ്ട് വണ്ടിയില്‍ ചാരി നിന്നു കിതച്ചു.


മുത്തശ്ശി പാത്രം തുറന്നു നോക്കി. അതില്‍ കുറച്ചു കഞ്ഞി.
ഞാന്‍ ചീത്ത പറഞ്ഞപ്പോള്‍ ഭക്ഷണത്തിനാകും എന്നു കരുതി പൊട്ടന്‍ വാങ്ങിക്കൊണ്ടു വന്നതാണ്.. എനിക്കു വേണ്ട.. നീയിതു കഴിച്ചോ..

അവര്‍ കഞ്ഞിപ്പാത്രം അവന്‍റെ നേര്‍ക്കു നീട്ടി. അവന്‍ മടിച്ചപ്പോള്‍ അവർ നിര്‍ബന്ധിച്ചു.

ഉച്ച തിരിഞ്ഞപ്പോഴേക്കും അവര്‍ കുറെ ദൂരം സഞ്ചരിച്ചു. ഒടുവില്‍ പാത രണ്ടായി പിരിഞ്ഞു. അതില്‍ ദുര്‍ഘടമായ രണ്ടാമത്തെ പാത ചൂണ്ടിക്കാണിച്ചു അവര്‍ പറഞ്ഞു:

അതാണ്‌ പല്ലൂരിലേക്കുള്ള വഴി. ഇപ്പോള്‍ പോയാല്‍ ഇന്ന് നിനക്കവിടെ എത്താന്‍ കഴിയില്ല. ഒടപ്പെറന്നോനെ കണ്ട് നാളെ പോകാം. വീട്ടിലേക്ക് ഇനിയും അധികമൊന്നുമില്ല.

മുത്തശ്ശി പറഞ്ഞതു പോലെത്തന്നെ അധികം താമസിയാതെ അവര്‍ വളരെ വലിയ ഒരു വീട്ടില്‍ എത്തിച്ചേര്‍ന്നു.

ആ വീട് വലിയൊരു കാടിന്‍റെ നടുക്കാണ് നില്‍ക്കുന്നതെന്ന് കണ്ടാല്‍ തോന്നും. അത്ര വലിയൊരു കാവാണ് അതിന്‍റെ നാലുചുറ്റും. ആ വീടിന്‍റെ ഉമ്മറത്ത് വലിയൊരു ചാരുകസേരയില്‍ പ്രായമുള്ള ഒരാള്‍ കിടന്നിരുന്നു. അദ്ദേഹത്തിനോട് അവനെ ചൂണ്ടിക്കാണിച്ചു അവര്‍ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അവിടെ വേറെയും ഏതാനും ചിലര്‍ ഉണ്ടായിരുന്നു. ആശ്രിതരും ചികില്‍സ തേടി വന്നവരും ഒക്കെ അതിലുണ്ടായിരുന്നു. എല്ലാവരും വളരെ ഭയ, ബഹുമാനത്തോടെയാണ് അദ്ദേഹത്തിന്‍റെ മുന്നില്‍ നിന്നിരുന്നത്.

അവന് അദ്ദേഹത്തെ കണ്ടപ്പോള്‍ ഏതോ ഒരു സന്യാസിയെപ്പോലെ തോന്നിച്ചു. വേഷം മാറിയ കള്ളസന്യാസിയെപ്പോലെയൊന്നും അല്ല. കണ്ടാല്‍ ബഹുമാനിക്കാന്‍ തോന്നുന്ന ഒരു രൂപം. കുറുപ്പിന്‍റെ കളരിയില്‍ വച്ചു മാത്രമാണ് ചിലപ്പോള്‍ ഇങ്ങിനെയുള്ളവരെ കാണാറുള്ളത്.
മുറ്റത്തു നിന്നും അവന്‍ കൈകൂപ്പിയപ്പോള്‍ അദ്ദേഹം കണ്ണുകള്‍കൊണ്ട് ഒന്നുഴിഞ്ഞശേഷം അടുത്തേക്ക്‌ വിളിച്ചു.‍ അവന്‍ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞു:

നിന്‍റെ കാര്യം ഒക്കെ കേട്ടു. നീ കുളിച്ചു ഭക്ഷണം കഴിച്ചു വിശ്രമിച്ചു വരിക.. നമുക്കു സംസാരിക്കണം.
മുത്തശ്ശിയും അവിടെ കൂടിയ മറ്റുള്ളവരും അത്ഭുതപരതന്ത്രരായി. ആദ്യമായിട്ടാണ് ഇങ്ങിനെയൊരു സംഭവം ഉണ്ടാകുന്നത്. വലിയ മഹാന്മാര്‍ വന്നുപോകുന്ന ഇടമാണ്. വാക്കുകള്‍ മിതമായി ഉപയോഗിക്കുന്ന ഒരു ദേഹമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കുട്ടിയോടാണ് താന്‍ സംസാരിക്കുന്നതെന്ന ഭാവം ഒന്നും ആ മുഖത്തില്ല.

എല്ലാവരും അവനെ ശ്രദ്ധിച്ചു തുടങ്ങി. ഒരു പണിക്കാരന്‍ വന്നു അവനെ വിളിച്ചു കൊണ്ടുപോയി.
ആ കാവില്‍ വലിയൊരു താമരക്കുളമുണ്ടായിരുന്നു. അതില്‍ നിന്നും കുളിച്ചു കയറിയപ്പോള്‍ താന്‍ മറ്റാരോ ആയിപ്പോയതായി അവന് തോന്നി. അവന്‍ ഭക്ഷണം കഴിച്ച ശേഷം വളരെ വിശാലമായ നാലുകെട്ടിലെ ഒരു ചാരുപടിയില്‍ കിടന്നു.

അപ്പോള്‍ ഇതെല്ലാം ഒരു സ്വപ്നമാണോ എന്നുപോലും തോന്നിപ്പിക്കും വിധത്തില്‍ നിലാവു പരന്ന ആകാശവും നിഴലും വെളിച്ചവും പാകിയ ഭൂമിയും കാണാന്‍ തുടങ്ങി. പിന്നെ ഉമ്മയെയും കൊച്ചു പെങ്ങളെയും കാത്തുകൊള്ളണെ റബ്ബേ എന്ന പ്രാര്‍ഥനയോടെ എല്ലാം മറന്ന് അവന്‍ കുറെ നേരം ഉറങ്ങി.

പിന്നെ എപ്പോഴോ ഒരാള്‍ വന്ന് അവനെ വിളിച്ചുണര്‍ത്തി.

വരൂ.. അങ്ങുന്നു വിളിക്കുന്നു.

അയാള്‍ അവനെ കൊട്ടാരസദൃശ്യമായ ഒരു പൂമുഖത്തേക്ക് കൊണ്ടുപോയി. അദ്ദേഹം അവനോടു മുന്നിലെ ചാരുപടിയില്‍ ഇരിക്കുവാന്‍ പറഞ്ഞെങ്കിലും അവന്‍ ഇരുന്നില്ല. അദ്ദേഹം ഗൌരവത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ അവന്‍ മനസ്സില്ലാമനസ്സോടെ നിലത്തിരുന്നു.

എവിടുന്നാണ് നീ വരുന്നത്..? എന്താണ് നിനക്ക് വേണ്ടത്? എല്ലാം പറയൂ..

ആ ചോദ്യത്തിന് മുമ്പില്‍ അവന് ഒന്നും ഒളിക്കാന്‍ കഴിയുമായിരുന്നില്ല. താന്‍ എന്തിനു പുറപ്പെട്ടതാണെന്നും എങ്ങിനെയൊക്കെ അവിടെയെത്തിയെന്നും എല്ലാം അവന്‍ പറഞ്ഞു. ഇരുള്‍ എന്ന മൂലികയാണ് തന്റെ യാത്രാലക്ഷ്യം.

ഇരുള്‍ .. അവസാനം അദ്ദേഹത്തിന്‍റെ ചുണ്ടുകളില്‍ ഒരു മന്ത്രം പോലെ ആ മരുന്നിന്റെ പേര്‍ മാത്രം.

എന്തോ ഒരു ചിന്തയും , അതിലും വലിയ ഒരു ഗൌരവവും അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായി. ആ കണ്ണുകള്‍ അവനെ അളന്നും ഉഴിഞ്ഞും എത്രനേരം അടഞ്ഞും തുറന്നും ഇരുന്നെന്ന് അവനും നിശ്ചയമില്ല. പിന്നെ അദ്ദേഹം പറയാന്‍ തുടങ്ങി:

എന്‍റെ കുട്ടിക്കാലത്ത് ഞാനും നിന്നെപ്പോലെയായിരുന്നു. ഇങ്ങിനെയൊരു മൂലികയെക്കുറിച്ച് മനസ്സിലാക്കുന്നതിനു അനേകം ഗ്രന്ഥങ്ങള്‍ വായിച്ചു. അപൂര്‍വ്വമായ താളിയോലകളില്‍ പരിശോധിച്ചു. അനേകം പണ്ഡിതന്മാരേയും നാട്ടുവൈദ്യന്മാരെയും കണ്ടു. ഒടുവിൽ ഇങ്ങിനെയൊരു മൂലിക ഈ ഭൂമിയിലുണ്ടെന്നും തീര്‍ച്ചയായി. പിന്നെ അതു കണ്ടുപിടിക്കാനായി കാടും മലയുമെല്ലാം കയറിയിറങ്ങി.

കിട്ടിയോ?

മണിക്ക് ഇടക്കുകയറി ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഒന്നു പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു. ഇല്ല.. ഇതുവരേയും കണ്ടെത്തിയില്ല.

അദ്ദേഹം തുടര്‍ന്നു:

അതു കണ്ടു പിടിക്കാന്‍ കഴിയാതിരുന്നാല്‍ ഞാനൊരു ഭ്രാന്തനായിപ്പോകും എന്ന് തോന്നിയ കാലം. നിര്‍ഭാഗ്യവശാല്‍ അങ്ങിനെയായിപ്പോയവര്‍ ധാരാളമുണ്ട്. ഞാന്‍ പിന്നെയും അന്വേഷിച്ചു കൊണ്ടേയിരുന്നു. പിന്നേയും ഗ്രന്ഥങ്ങള്‍ വായിച്ചു. ഒരിക്കല്‍ ഒരു കാട്ടില്‍ വച്ചു ഞാനൊരു ലാടവൈദ്യനെ കണ്ടു. അയാള്‍ എന്നോടൊരു ചോദ്യം ചോദിച്ചു: ആ മൂലിക കിട്ടിയാല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്..

അപാരമായ അതിന്‍റെ കഴിവുകള്‍ അറിയാത്തതുകൊണ്ടായിരിക്കാം അയാള്‍ അങ്ങിനെ ചോദിക്കുന്നതെന്നു കരുതിയത് എന്റെ അറിവില്ലായ്മ തന്നെ. ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങളില്‍ ചിലതെല്ലാം അഹംഭാവത്തോടെ പറഞ്ഞു തുടങ്ങി: ഗ്രഹണസമയം ധൂപദീപാദികൾ കാണിച്ച് അതിന്‍റെ കിഴക്കോട്ട് പോയ വേര് പറിച്ചു വലത്തെ ചെവിയില്‍ വച്ചാല്‍ എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ല. ഇടത്തെ ചെവിയില്‍ വച്ച് മറ്റെന്തെങ്കിലും രൂപമായിത്തീരണേ എന്നു സങ്കല്‍പ്പിച്ചാല്‍ ആ നിമിഷം അങ്ങിനെ ആയിത്തീരും.

ഇത് കേട്ടപ്പോള്‍ ആ ലാടവൈദ്യന്‍ പരിഹാസത്തോടെ ചിരിച്ചു. അയാള്‍ ചോദിച്ചു:

ഇതുകൊണ്ടൊക്കെ താങ്കള്‍ക്ക് എന്തു നേട്ടമാണ് ഉണ്ടാവുക? അല്ലെങ്കില്‍ ലോകത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു നന്മയോ ഗുണമോ ഉണ്ടാകുമോ..? അത്യപൂര്‍വ്വമായ ഒരു ചെടി ഈ ഭൂമുഖത്ത് നിന്നും അതോടെ അപ്രത്യക്ഷമായിപ്പോയാല്‍ എന്തു ചെയ്യും? അതീവ ഔഷധഗുണമുള്ള ഒരു സസ്യം ആർക്കും പ്രയോജനമില്ലാതെ പിഴുതെടുക്കുമ്പോള്‍ അതിന്‍റെ വംശപരമ്പരയില്‍ വളര്‍ന്നുണ്ടായേക്കാവുന്ന കോടാനുകോടി സസ്യജാലങ്ങളല്ലേ ഇല്ലാതായിപ്പോകുന്നത്?

അപ്പോഴാണ്‌ ഞാനും അതിനെക്കുറിച്ചു ചിന്തിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ കഠിനപ്രയത്നം ചെയ്‌താലും ചിലപ്പോള്‍ മാത്രം കൈവരാവുന്ന അത്യപൂര്‍വ്വമായ ഒരു സൌഭാഗ്യമാണത്. എന്നാല്‍ അതുകൊണ്ട് എനിക്കെന്തു പ്രയോജനമാണ് ഉണ്ടാവുക? ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ലഭിക്കണം എന്ന സദുദ്ദേശത്തോടെ ഒന്നുമല്ല എന്‍റെ അന്വേഷണം. ആ മൂലികകൊണ്ട് എന്തെങ്കിലും മാറാരോഗങ്ങള്‍ക്ക് ചികില്‍സിക്കുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നുമില്ല.  അതുകൊണ്ട് ആ ലാടവൈദ്യന്റെ മുന്നില്‍ വച്ച് ആ നിമിഷം ഞാന്‍ ഇരുള്‍ എന്ന മൂലികക്ക് വേണ്ടിയുള്ള എന്‍റെ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചു.

അപ്പോള്‍ ആ ലാടവൈദ്യന് ഇരുളിനെക്കുറിച്ചുള്ളതെല്ലാം അറിയാമായിരുന്നോ..?

അറിയാമായിരിക്കാം. അല്ലെങ്കില്‍ ചിലപ്പോള്‍ അറിയില്ലായിരിക്കാം. അതിനെപ്പറ്റി അയാള്‍ പിന്നൊന്നും പറഞ്ഞില്ല. ഞാന്‍ ചോദിച്ചുമില്ല.

എവിടെ വച്ചാ അയാളെ കണ്ടത്..?

നീ അന്വേഷിക്കുന്ന മരുത്വാമലയില്‍ വച്ചു തന്നെ..

ആ വൈദ്യന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരിക്കുമോ..?

അദ്ദേഹം ചിരിച്ചു..

ഹോ.. എന്നോ മരിച്ചു മണ്ണടിഞ്ഞു പോയിരിക്കും.. അക്കാലത്തു തന്നെ അയാള്‍ക്ക്‌ അത്രയധികം വയസ്സുണ്ടായിരുന്നു.

അത് ശരി.. ഉള്ളിലെ  ദേഷ്യവും സങ്കടവും ഒക്കെ മറന്നുകൊണ്ട് അവന്‍ ചിരിച്ചുപോയി.



(തുടരും)

16 അഭിപ്രായ(ങ്ങള്‍) :

Good going...
Waiting...
സര്‍ .. വരവിനും വായനക്കും നന്ദി.. :)
ഇരുളു തേടിയുള്ള അലച്ചിൽ ഇനി ഏത് വരെ ?
വെളിച്ചം വീശുന്നത് വരെ.. :))
ajith പറഞ്ഞു... 9/15/2013
കഥ വഴിത്തിരിവിലേയ്ക്ക്...അല്ലേ?
കഥയുടെ വഴിയെ ഒപ്പം കൂടുന്നതില്‍ സന്തോഷം.. :-)
Cv Thankappan പറഞ്ഞു... 9/15/2013
മുത്തശ്ശിയുടെ ഒടപ്പെറന്നോന്‍റെ വാക്കുകള്‍ ചിന്താര്‍ഹമായിരിക്കുന്നു...
ഓണാശംസകള്‍ മാഷെ
സന്തോഷം ഈ നല്ല വാക്കുകള്‍ക്ക് ..ആശംസകള്‍ cheer
ഇരുൾ കിട്ടിയാൽ പാത്തൂനു കാഴ്ച കിട്ടി അതിനുശേഷം എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ പറയണേ കുറച്ചു കിട്ടിയാൽ കൊള്ളാരുന്നു എന്ന് ആഗ്രഹം
നന്നായി ഒഴുകി പോകുന്നുണ്ട് കഥ
മണിക്കും പത്തൂനും ഉമ്മക്കും ഓണാശംസകൾ പറയണേ മുഹമ്മദ്‌ ഭായ്
താങ്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
ആശംസകള്‍ ..താങ്കള്‍ കഥാന്ത്യം മുന്‍കൂട്ടിക്കാണുന്നു.. :>)
Pradeep Kumar പറഞ്ഞു... 9/16/2013
വായന തുടരുന്നു....
സന്തോഷം..നന്ദി.. :d
Mohammed nisar Kv പറഞ്ഞു... 9/20/2013
ഇക്കാ വായിച്ചു ...തുടര്‍ വായനക്കായി കാത്തിരിക്കുന്നു.
വരവിനും വായനക്കും നന്ദി.. cheer
nalina kumari പറഞ്ഞു... 9/20/2013
ആ വീട് വലിയൊരു കാടിന്‍റെ നടുക്കാണ് നില്‍ക്കുന്നതെന്ന് കണ്ടാല്‍ തോന്നും. അത്ര വലിയൊരു കാവാണ് അതിന്‍റെ നാലുചുറ്റും. ആ വീടിന്‍റെ ഉമ്മറത്ത് വലിയൊരു ചാരുകസേരയില്‍ പ്രായമുള്ള ഒരാള്‍ കിടന്നിരുന്നു. അദ്ദേഹത്തിനോട് അവനെ ചൂണ്ടിക്കാണിച്ചു അവര്‍ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അവിടെ വേറെയും ഏതാനും ചിലര്‍ ഉണ്ടായിരുന്നു. ആശ്രിതരും ചികില്‍സ തേടി വന്നവരും ഒക്കെ അതിലുണ്ടായിരുന്നു. എല്ലാവരും വളരെ ഭയ, ബഹുമാനത്തോടെയാണ് അദ്ദേഹത്തിന്‍റെ മുന്നില്‍ നിന്നിരുന്നത്.

എന്റെ വീടിന്റെ പൂമുഖത്ത് അച്ഛന്‍ ഇരുന്ന പോലെ ഒരു ചിത്രം മുന്നില്‍ തെളിഞ്ഞു..അന്ന് ചുറ്റും ദുര്‍ലഭമായ ഔഷധ സസ്യങ്ങളും കാവും ഒക്കെകൂടി ഒരു കാടിന് നടുവില്‍ എന്നപോലെയായിരുന്നു എന്റെ പഴയ വീട്.
തുടര്‍ച്ചക്കായി കാത്തിരിക്കുന്നു
പണ്ട് ഇങ്ങിനെയുള്ള കാവുകളും വൈദ്യന്മാരും ചികിത്സയും ധാരാളം ഉണ്ടായിരുന്നു.ഒരിക്കല്‍ അങ്ങിനെയുള്ള വലിയൊരു വിഷഹാരിയുടെ ചികില്‍സാവൈഭവത്തിന് സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്.അടുത്ത ഭാഗത്തില്‍ ആ അനുഭവവും പകര്‍ത്തിയിട്ടുണ്ട്.
വരവിനും വായനക്കും നന്ദി.. cheer

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply