മണിമുത്ത് - 1

മണിയും കുഞ്ഞാടുകളും 







മണിക്ക് കാടിനെ വളരെ ഇഷ്ടമായിരുന്നു. കാടിന് മണിയേയും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് കുന്നും മലയും ചെടികളും വള്ളിപ്പടർപ്പുകളുമായി അത് എന്നും പച്ചപിടിച്ചു കിടന്നിരുന്നത്.  കാട്ടിലൊരു കാറ്റുവന്നാല്‍ മരച്ചില്ലകളില്‍ കയറി ഊഞ്ഞാലാടും. കിളിക്കൂടുകളിൽ തള്ളക്കിളികള്‍ ചിറകടിക്കും. പൂമ്പാറ്റകള്‍ തേന്‍ കുടിക്കാനായി പറന്നു നടക്കും.

എല്ലാ കുന്നുകളിലും വളര്‍ന്നു കിടന്നിരുന്ന വലുതും ചെറുതുമായ കുറ്റിക്കാടുകളിലെ മനോഹരമായ കാഴ്ച്ചകളായിരുന്നു ഇതെല്ലാം. അങ്ങനെയുള്ള കുറെ കുന്നുകളുടെ ഒത്ത നടുവിലാണ് മണിയുടെ കൊച്ചു ഗ്രാമം.

കിഴക്ക് കോട്ടക്കുന്ന്, പടിഞ്ഞാറ് കൊട്ടോട്ടിക്കുന്ന്, തെക്ക് തച്ചുകുന്ന്, വടക്ക് തോരക്കുന്നും തൂക്കാരക്കുന്നും. അങ്ങിനെയായിരുന്നു കാടുപിടിച്ച ആ കുന്നുകളുടെ കിടപ്പ്.

ചിലപ്പോള്‍ കിഴക്കോട്ടായിരിക്കും അല്ലെങ്കില്‍ പടിഞ്ഞാട്ട്.. ചിലപ്പോള്‍ തെക്കോട്ട്.. അല്ലെങ്കില്‍ വടക്കോട്ട്.. അങ്ങനെ ഒക്കെയായിരുന്നു ആടുകളുമായി എന്നും മണിയുടെ നടപ്പ്.

ആടുകളെല്ലാം ശാന്തരായിരുന്നു. അവ  കാടിനെ നോവിക്കാതെ കൊഴിഞ്ഞു വീണ ഇലകള്‍ തിന്നു കാട്ടുചോലയില്‍ നിന്നും വെള്ളം കുടിച്ചു മരച്ചുവടുകളില്‍ കിടന്നു വിശ്രമിക്കും. മയില്‍ മുയല്‍ കുറുക്കന്‍ ഉടുമ്പ് കീരി ചേര പാമ്പ് തുടങ്ങിയ നിരുപദ്രവകാരികള്‍ മാത്രമാണ് ആ കുന്നുകളിലും കാട്ടിലും ഉണ്ടായിരുന്നത്. അതുകൊണ്ട് ആര്‍ക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാം.

മരങ്ങളോടും ചെടികളോടും കളി പറഞ്ഞും കാട്ടുപഴങ്ങള്‍ പറിച്ചു തിന്നും മണി കുന്നുകള്‍ കയറും. കാടുകള്‍ ചുറ്റും. അവിടെയെല്ലാം നടന്ന് കാട്ടുമരുന്നുകള്‍ ശേഖരിക്കും. മുഞ്ഞ, കുറുന്തോട്ടി, കൊടിത്തുവ്വ, പടവലം, ചിറ്റമൃത്, അമരി, ഓരില, മുവ്വില, നന്നാറി, കരിങ്കുറുഞ്ഞി, കരിക്കൊടി തുടങ്ങിയ എല്ലാ പച്ചമരുന്നുകളും അവിടെ ഇഷ്ടം പോലെയുണ്ടായിരുന്നു.

ഉമ്മ പണിയെടുക്കുന്ന കുറുപ്പ് വൈദ്യരുടെ കളരിയിലാണ് അവന്‍ ആ പച്ചമരുന്നുകള്‍ കൊടുത്തിരുന്നത്. പണ്ട് അവന്‍റെ വാപ്പയും അങ്ങിനെയൊക്കെയായിരുന്നു ജീവിച്ചു പോന്നിരുന്നത്.

തച്ചുകുന്നിലേക്ക് പോകാനാണ് മണിക്ക് കൂടുതല്‍ ഇഷ്ടം.

അവന്‍ മാത്രമല്ല. കൃഷ്ണന്‍ നായരും ചാമിത്തന്തയും ഒക്കെ തച്ചുകുന്നിലേക്ക് പോകുവാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. ആ കുന്നില്‍ എല്ലാതരം പച്ചമരുന്നുകൾ ഒന്നും ഇല്ല. എന്നാല്‍ അവിടെ എവിടെയൊക്കെയോ ഒരുപാടു നിധികള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നാണ് എല്ലാവരുടേയും വിശ്വാസം.

ആ കുന്നില്‍ പണ്ടു പണ്ട് ഒരു രാജകൊട്ടാരം ഉണ്ടായിരുന്നുവത്രെ. അതിന്റെ അവശിഷ്ടങ്ങള്ളില്‍ ചിലതെല്ലാം ഇപ്പോഴും അവിടെ കാണാന്‍ കഴിയും. 
അതുകൊണ്ടാണ് അവിടെ നിധിയുണ്ടായിരിക്കുമെന്ന വിശ്വാസം ബലപ്പെട്ടത്. അതു ശരി വെക്കുന്ന വിധത്തില്‍ ചില സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു.

പണ്ടുകാലം മുതല്‍ക്കെ  അപൂര്‍വ്വമായ സ്വര്‍ണ്ണ നാണയങ്ങളായും രത്നങ്ങളായും ഒക്കെ പലര്‍ക്കും പലതും അവിടെ നിന്നും പലതും കിട്ടിയിരുന്നതായി പ്രായമുള്ളവര്‍ പറഞ്ഞു പോന്നു. വല്ലപ്പോഴും ഒരു മാലയുടെയോ, അല്ലെങ്കില്‍ വളയുടെയോ കഷ്ണമോ, അതല്ലെങ്കില്‍ സ്വര്‍ണ്ണത്തിന്റെ ഒരു പൊട്ടെങ്കിലുമോ ചിലര്‍ക്കൊക്കെ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

മണിക്കും ഒരിക്കല്‍ തച്ചുകുന്നിന്‍റെ ചരുവില്‍ നിന്നും ഒരു നിധി കിട്ടി. കാണാന്‍ ഭംഗിയുള്ള തിളങ്ങുന്ന ഉരുണ്ടൊരു വെള്ളാരങ്കല്ല്. ഉമ്മ പറഞ്ഞതിന്‍ പ്രകാരം അവന്‍ അത് സൂക്ഷിച്ചു വെച്ചിരിക്കുന്നു. എന്നെങ്കിലും ഒരു ഭാഗ്യം അവരെ തേടി വരുമെന്നാണ് അതുകണ്ടപ്പോള്‍ ഉമ്മ അവനെ സമാധാനിപ്പിച്ചത്.

തോരക്കുന്നിന്റെ താഴ് വാരത്തിലാണ് അവന്‍റെ വീട്. വീടെന്നും, കുടിലെന്നും ഒക്കെ വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ഓലയും വൈക്കോലും കൊണ്ട് മേല്‍ക്കൂരകള്‍ കെട്ടിയുണ്ടാക്കുന്ന പുരകള്‍ മാത്രമാണ് അക്കാലത്ത്  സുലഭമായി കാണപ്പെട്ടിരുന്നത്.

അങ്ങനെയൊരു കാലമായിരുന്നതു കൊണ്ടായിരിക്കണം, എല്ലായിടത്തും കുന്നും മലകളും, കുന്നിലും മലയിലും കാടുകളും ചോലകളും അരുവികളും ഒക്കെയുണ്ടായിരുന്നത്.

മണിക്ക് ഒരു അനുജത്തിയുണ്ട്.

മണി ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ വാപ്പ മരിച്ചു പോയിരുന്നു.

കാട്ടില്‍ നിന്നും പച്ചമരുന്നുകള്‍ ശേഖരിച്ചു കൊണ്ടു വരുമ്പോള്‍ അവനുവേണ്ടി വാപ്പ ചില കാട്ടുപഴങ്ങള്‍ ഒക്കെ കൊണ്ടു വരുമായിരുന്നു എന്ന ചില ഓര്‍മ്മകള്‍ മാത്രമാണ് അവനു വാപ്പയെക്കുറിച്ച് ഉണ്ടായിരുന്നത്. വാപ്പ മരിച്ചത് അക്കാലത്ത് നാട്ടില്‍ പടര്‍ന്നു പിടിച്ച വസൂരിദീനം ബാധിച്ചായിരുന്നു എന്ന് ഉമ്മ പറഞ്ഞ അറിവും ഉണ്ട്.

നാട്ടുവഴികള്‍ തിരിയാറായപ്പോള്‍ തന്നെ മണി ആ വഴികളിലേക്ക് കുറെ ആടുകളുമായി ഇറങ്ങി. അതിനും എത്രയോ മുമ്പു തന്നെ ചാമിത്തന്തയും കൃഷ്ണന്‍ നായരുമൊക്കെ കന്നുകളെയും പശുക്കളേയും ആട്ടിത്തെളിച്ചു കുന്നുകളും മലകളും കയറിപ്പോകാനുള്ള വഴികൾ ഒരുക്കിയിരുന്നു. പിന്നെപ്പിന്നെ അവനും അവരുടെ പിന്നാലെ നടന്നു കാടുകള്‍ക്കിടയില്‍ കടന്നുകൂടി. മണിയുടെ ജീവിതം തുടങ്ങുന്നത് ഇങ്ങനെയൊക്കെയാണ്.

അയല്‍പക്കത്തുള്ള ചില വീട്ടുകാർ അവരുടെ ആടുകളെയെല്ലാം അവനെ നോക്കാൻ ഏല്‍പ്പിച്ചു. ആ ആടുകളെയും കൊണ്ടാണ് അവനെന്നും കാടും മലയും കറങ്ങി നടന്നത്. അതിനുള്ള കൂലിയായി ഇടക്കിടക്ക് ഓരോ ആട്ടിന്‍കുട്ടികളെയും അവനു കിട്ടിക്കൊണ്ടിരുന്നു.

ഉമ്മ കുറുപ്പിന്റെ കളരിയില്‍ മരുന്നുകള്‍ അരക്കാനും പൊടിക്കാനും മറ്റുമായി പോകും. അപ്പോള്‍  അനുജത്തി പാത്തു ഒരു നിഴല്‍ പോലെ ആ ഉമ്മയുടെ കണ്‍വെട്ടത്ത് എവിടെയെങ്കിലും ഇരിക്കും.

വിശാലമായ ആ കളരിമുറ്റത്ത് അവള്‍ക്കു കളിച്ചുനടക്കാന്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നു. പക്ഷെ അതിനൊന്നിനും കഴിയാതെ അവള്‍ ഉമ്മയിരുത്തിപ്പോയ ഒരു മൂലയില്‍ ചുറ്റുമുള്ള ശബ്ദങ്ങള്‍ക്ക് മാത്രം കാതോർത്തു കൊണ്ട് ശൂന്യതയിലേക്ക് മിഴിച്ചു നോക്കിയിരിക്കും.

സന്ധ്യക്കാണ് ആടുകളുമായി അവൻ കാടിറങ്ങി വരിക. അപ്പോള്‍ തേക്കിലയിൽ പൊതിഞ്ഞ നിലയില്‍ അവന്റെ കൈയില്‍ കുറെ കാട്ടുപഴങ്ങളും ഉണ്ടാകും. അത് തിന്നാനും കാട്ടിലെ കഥകള്‍ കേള്‍ക്കാനുമായി പാത്തു അവനെയും കാത്ത് ആ കുടിലിന്റെ ഉമ്മറത്തിരിക്കും.

കാടും മരങ്ങളും പൂക്കളും ഒക്കെ കാണാന്‍ പാത്തുവിനും അതിയായ ആഗ്രഹമുണ്ട്. പക്ഷേ, എന്തുചെയ്യാം കാടു പോയിട്ടു നാടോ വീടോ, മണിയേയോ എന്തിനേറെ പെറ്റുമ്മയെ പോലും കാണാനുള്ള ഭാഗ്യം അവള്‍ക്ക് ഉണ്ടായിട്ടില്ല.

കാരണം അവള്‍ കണ്ണുകാണാത്ത ഒരു കുട്ടിയായിരുന്നു.

മണിയുടെയും ഉമ്മയുടെയും ഏക സങ്കടവും അതു മാത്രമാണ്.

ഓരോ ദിവസവും പാത്തുവിനെ കേള്‍പ്പിക്കാനായി ഒരുപാട് വിശേഷങ്ങള്‍ അവനുണ്ടാകും.

നരിപ്പാറയുടെ മുകളില്‍ ഒരു കുറുക്കനെ കണ്ടതോ, അരുവിയിലൂടെ ഒരു കിളിക്കൂട് ഒലിച്ചു വന്നതൊ, കുയിലിനെ കൂകിത്തോൽപ്പിച്ചതോ ഒക്കെയാവാം അത്. കണ്ടതെല്ലാം മനസ്സില്‍ അടുക്കി വെച്ചിട്ടാണ് അവന്‍ കാടിറങ്ങുക.

അങ്ങനെ ഒരു ദിവസം മണി കുന്നിറങ്ങുകയായിരുന്നു.

ആടുകള്‍ക്ക് നാട്ടിലേക്കുള്ള വഴി സുപരിചിതമായിരുന്നു. അതുകൊണ്ട് അവയെപ്പോഴും അവന് മുന്നില്‍ നടന്നു. വഴിവക്കിലുള്ള മരങ്ങളോടും ചെടികളോടും മിണ്ടിപ്പറഞ്ഞുകൊണ്ട് അവന്‍ പിറകെത്തന്നെ ഉണ്ടായിരുന്നു. അങ്ങനെ കാടിറങ്ങി അവർ ഒരിടവഴിയിലെത്തി. അല്‍പ്പം നടന്നുകഴിഞ്ഞപ്പോള്‍ ആടുകള്‍ പെട്ടെന്ന് നിന്നുകളഞ്ഞു. അവന്‍ അവയെ ആട്ടിത്തെളിച്ചപ്പോള്‍ അവ മുന്നോട്ടുള്ള വഴിയടഞ്ഞു പോയതുപോലെ ഇടവഴിയില്‍ നിന്ന് പരുങ്ങി.

വീതി കുറഞ്ഞ വഴിയായിരുന്നു.

ആടുകളെ മുട്ടിയുരുമ്മി മുന്നിലെത്തി നോക്കിയപ്പോള്‍ അവന്‍ ഞെട്ടി. വഴിയില്‍ ഒരു വയസ്സന്‍ വീണുകിടക്കുന്നു. ഒരു വെള്ളത്തുണി ചുറ്റി, പച്ചക്കുപ്പായമിട്ട്, കറുത്ത തൊപ്പിയും നരച്ച നീണ്ട മുടിയും താടിയും ഒക്കെയുള്ള ഒരു മനുഷ്യൻ. അരികില്‍ ഊന്നുവടിയും ഒരു ഭിക്ഷാ പാത്രവും ഭാണ്ഢവുമെല്ലാം കിടക്കുന്നു.

ഒറ്റനോട്ടത്തിൽത്തന്നെ അതൊരു കലീബയാണെന്ന് മണിക്ക് മനസ്സിലായി. 




(തുടരും)

18 അഭിപ്രായ(ങ്ങള്‍) :

കലീബക്ക് എന്തായിരിക്കും പറ്റിയിട്ടുണ്ടാവുക?
ajith പറഞ്ഞു... 6/24/2013
അങ്ങിനെയൊരു കാലമായിരുന്നതു കൊണ്ടായിരിക്കണം എല്ലായിടത്തും കുന്നും മലകളും കുന്നിലും മലയിലും കാടുകളും ചോലകളും അരുവികളും ഒക്കെയുണ്ടായിരുന്നത്.

കഥ തുടരട്ടെ
കലീബ അത്ഭുതങ്ങള്‍ കൊണ്ടുവരുമോന്ന് നോക്കാല്ലോ
ശ്രീ പറഞ്ഞു... 6/24/2013
ശ്ശോ... തുടരനാണല്ലേ
Jefu Jailaf പറഞ്ഞു... 6/24/2013
കബീലാക്ക് എന്താണ് പറയാനുണ്ടാവുക.. കാത്തിരിക്കുന്നു.
കാടിന്റെ മണവും സ്വരവും നിറഞ്ഞിട്ടുണ്ട്. തുടരുമല്ലോ.
പതിവുപോലെ ശില്പഭംഗി നിറഞ്ഞ കഥ. തുടർ ലിങ്കുകൾ അയച്ചു തരുമല്ലോ.
മുഹമ്മദ്ക്കാടെ കഥകളിൽ ജീവിതമുണ്ടാവും. അടുത്ത ഭാഗത്തിനായി കാക്കുന്നു. (എന്താണ് കലീബ ? )
ബൈജു മണിയങ്കാല,
അജിത്ത്,
ശ്രീ,
ജെഫു ജൈലഫ്‌,
ശ്രീനാഥന്‍ ,
ഭാനു കളരിക്കല്‍ ,
ബഷീര്‍ പി.ബി,
ബ്ലോഗ്‌ സന്ദര്‍ശനത്തിനും
വിലയേറിയ അഭിപ്രായത്തിനും ആത്മാര്‍ത്ഥമായി നന്ദി.
പിന്നെ ബഷീര്‍ ...
"കലീബ" എന്നത് മുമ്പു നാടുചുറ്റി നടന്നിരുന്നതായ ചില ആളുകളാണ്. അമ്പത് കൊല്ലം മുമ്പൊക്കെ അങ്ങിനെയുള്ളവര്‍ മുസ്ലിം വീടുകളില്‍ വരികയും നേര്‍ച്ചക്കടങ്ങള്‍ സ്വീകരിച്ചു പോവുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു."കലീഫ" എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ചിലര്‍ കലീബ എന്നും അവരെ വിളിക്കുന്നത്.
ഇന്റര്‍നെറ്റില്‍ ഒരു ചിത്രത്തിനു വേണ്ടി പരതിയപ്പോള്‍ "കലീബ" എന്ന പേരില്‍ രൂപസാദൃശ്യമുള്ള ഒരു ചിത്രം കിട്ടുകയും ചെയ്തു.
ഇനി കലീബയില്‍ നിന്നും പുരോഗമിക്കട്ടെ ....

ലളിതമായ മണിമുത്ത് പോലുള്ള എഴുത്ത്. അടുത്ത ഭാഗം വരുമ്പോള്‍ മെയില്‍ അയക്കുക.

ആശംസകള്‍
Cv Thankappan പറഞ്ഞു... 6/30/2013
രണ്ടാം അദ്ധ്യായം വായിച്ചുകഴിഞ്ഞതിനുശേഷമാണ് ഒന്നാം അദ്ധ്യായം കാണാന്‍ കഴിഞ്ഞത്‌.
കഥയ്ക്കനുയോജ്യമായ ശൈലിയില്‍ മണിമുത്ത് പ്രകാശം വിതറട്ടെ!
ആശംസകളോടെ
മനോഹരമായ തുടക്കം.
നോവല്‍ പുരോഗമിക്കട്ടെ.. ആശംസകള്‍..
കഥ തുടരട്ടെ...
ജീവനുള്ള കഥ
aswathi പറഞ്ഞു... 11/01/2013
ഇക്കാ...ഞാനിവിടെ എത്താൻ താമസിച്ചു ...തുടക്കം നന്നായി
Shahid Ibrahim പറഞ്ഞു... 8/28/2015
കാത്തിരിക്കുന്നു
pravaahiny പറഞ്ഞു... 11/08/2019
എന്ത് രസമാ വായിക്കാൻ.
സ്നേഹത്തോടെ പ്രവാഹിനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply