മണിമുത്ത് - 14


( മഹാവൈദ്യന്‍റെ ഉപദേശം )






വന്‍റെ ചുണ്ടില്‍ നിന്നും ചിരിയുതിര്‍ന്നെങ്കിലും മനസ്സില്‍ ആദ്യമായി നിരാശയും ദുഖവും തോന്നിയ ഒരു നിമിഷമായിരുന്നു അത്.



ഒരു പിടിവള്ളി കിട്ടിയെന്ന് തോന്നി പിടിക്കാന്‍ തുനിഞ്ഞപ്പോഴേക്കും അത് പൊട്ടിപ്പോവുക. 

ആരായാലും നിരാശകൊണ്ട് തളര്‍ന്നുപോകാന്‍ വേറെ കാരണമൊന്നും വേണ്ട. എന്നാല്‍ മണി അങ്ങിനെയുള്ള ഒരു കുട്ടിയായിരുന്നില്ല. ഒരു നിമിഷാര്‍ദ്ധം കൊണ്ട് സമനില കൈവരിച്ച്  അവന്‍ തന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. പെരുങ്കള്ളന്‍ പറഞ്ഞതായ ശോലമൂപ്പന്റെ കാര്യം ഓര്‍മ്മവന്നപ്പോഴായിരുന്നു അത്.


ആ തത്തയുടെ തൂവലില്‍ ഒളിപ്പിച്ചിരിക്കുന്ന മഹാഭാഗ്യത്തെക്കുറിച്ചു ഇപ്പോഴും അവന് സംശയങ്ങള്‍ ഒന്നുമില്ല. കലീബ സൂചിപ്പിച്ച വഴികളിലൂടെത്തന്നെയാണ് ഇപ്പോഴും തന്‍റെ യാത്ര.


അങ്ങിനെ ഓര്‍ത്തിരിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു:


പക്ഷെ.. നിന്‍റെ കാര്യത്തില്‍ ഒരു വിത്യാസമുണ്ട്. 


ഇതുവരെ നിന്നെ നയിച്ചത് കാലമെന്ന മഹാശക്തിയുടെ കാരുണ്യപൂര്‍ണ്ണമായ കരങ്ങളാണ്. അതില്‍ ചില നല്ല നിമിത്തങ്ങളുടെ സൂചനകള്‍ കാണാനും കഴിയുന്നുണ്ട്. ചിലപ്പോള്‍ നിന്‍റെ യാത്രയും നിന്‍റെ ജീവിതവും ഒക്കെ ഉത്തമമായ ഒരു കര്‍മ്മത്തിന്റെ ഫലപ്രാപ്തിയിലേക്കുള്ള നിയോഗവും കൂടിയാവാം. കാരണം നിന്‍റെ ലക്ഷ്യം കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മനുഷ്യനന്മ തന്നെയാണ്.


അവന്‍ അപ്പോള്‍ ആദ്യം മുതല്‍ ഉണ്ടായ സംഭവങ്ങള്‍ ഓര്‍ക്കുകയുണ്ടായി.

കലീബ നല്‍കിയ ഉപദേശം. 

അതവന് ഒരു വരം പോലെയായിരുന്നു. 


ആദ്യമായി അദ്ദേഹം ഒരു അത്തിപ്പഴത്തിന്റെ വിത്തുനല്‍കി. അത് വലുതായി പഴങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞതു പോലെത്തന്നെ അഞ്ചുനേരവും നിസ്കരിക്കുന്നൊരു തത്തയും അവിടെ വന്നു. ഭാഗ്യം കൊണ്ടു വരുമെന്ന് സൂചിപ്പിച്ച ആ തത്തയുടെ ഒരു തൂവലും അവന് കിട്ടി. പാത്തുവിനോട് കലീബയോ അല്ലെങ്കില്‍ തത്തയോ പറഞ്ഞതായ  ഇരുള്‍ എന്ന മൂലിക മരുത്വാമലയില്‍ ഉണ്ടാകും എന്ന ഒരു മറ്റൊരു സൂചനയും ഇപ്പോള്‍ കിട്ടി. 


പോരെങ്കില്‍ തട്ടാനിലൂടെ പെരുങ്കള്ളനും മരുത്വാമലയിലേക്കുള്ള ഒരു വഴി തുറന്നു തന്നിട്ടുണ്ട്.

ലീബ പറഞ്ഞ ചില അടയാളങ്ങളും അവന്‍ ഓര്‍ത്തു.

അദ്ദേഹം എഴുന്നേറ്റു അവന്‍റെ അടുത്തു വന്നു. 

നീ നിന്‍റെ യാത്ര തുടരുക. വിജയിക്കുമെന്ന ഉത്തമവിശ്വാസത്തോടെ നിന്‍റെ ലക്ഷ്യം മാത്രം മനസ്സില്‍ കണ്ടു നേരായ മാര്‍ഗ്ഗത്തില്‍ മുന്നേറുക..

അവന്‍റെ നെറുകില്‍ ആ കൈപ്പടം ഒരു പ്രാര്‍ഥനയോടെയെന്നവണ്ണം അമര്‍ന്നു. അദ്ദേഹം തുടര്‍ന്നു:

ഇവിടെ നിന്നും ഒരു ദിവസത്തെ യാത്ര കൂടിയുണ്ട്, പല്ലൂരിലേക്ക്. 

അവിടെ നിന്നും കാട്ടിലൂടെയാണ് നീ അന്വേഷിക്കുന്ന മരുത്വാമലയിലേക്കുള്ള വഴി. സത്യത്തില്‍ ശരിക്കുള്ള മരുത്വാമല ഇവിടെയൊന്നും അല്ല. അത് അങ്ങു ദൂരെ പാണ്ടിദേശത്താണ്. അവിടെ മരുതമല എന്ന പേരിലാണ് അതറിയപ്പെടുന്നത്. 


പക്ഷെ, അവിടെ എത്തിപ്പെടുകയെന്നു പറഞ്ഞാല്‍ സാധാരണക്കാരന് അത്രയെളുപ്പമൊന്നും അല്ല. പക്ഷെ, എന്‍റെ മനസ്സു പറയുന്നുണ്ട്, നിനക്കു വേണ്ടത് ഇപ്പോള്‍ നീ അന്വേഷിക്കുന്ന ഈ മരുത്വാമലയില്‍ത്തന്നെ ഉണ്ടാകുമെന്ന്.

അതും കൂടി കേട്ടപ്പോള്‍ അവന്‍ ഒരു നവോന്മേഷത്താല്‍ പുഞ്ചിരിച്ചു.

അദ്ദേഹം പറഞ്ഞു:

ഇരുളിനെക്കുറിച്ച് എനിക്കറിയുന്ന കാര്യങ്ങള്‍ ഇത്രയുമാണ്.

അദ്ദേഹം തുടര്‍ന്നു പറഞ്ഞു:


അതിന് കട്ടികൂടിയ നീണ്ട ഇലകളുണ്ടാകും. ആ നീണ്ട ഇലകള്‍ പോലെയുള്ള കായകളും ഉണ്ടാകും. നൂലുപോലേയുള്ള വെളുത്ത വള്ളികള്‍ കാണാം . പച്ചനിറത്തിലുള്ള പൂക്കളും ഉണ്ടാകും. ഒന്നുനിര്‍ത്തി അദ്ദേഹം തുടര്‍ന്നു:

ഇരുള്‍ എന്ന ആ മൂലിക നീ എന്നെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഒരിക്കലും നീയതു വേരോടെ പിഴുതെടുക്കരുത്. നിന്‍റെ ആവശ്യത്തിന് അതിന്‍റെ ഏതാനും ഇലകള്‍ മതിയാകും. 

ഇരുളിന്‍റെ നാലുതുള്ളികള്‍ മതി ഇരുണ്ട ഏതു കണ്ണുകള്‍ക്കും വെളിച്ചം പകരാന്‍ .. മനസ്സിലായല്ലോ..?

മനസ്സിലായി... 

അവന്‍ തലകുലുക്കി.

എങ്കില്‍ നീ രാവിലെ പുറപ്പെട്ടു കൊള്ളുക.. മറ്റന്നാള്‍ അമാവാസിയാണ്. ഇരുള്‍ എന്ന മൂലികയെ മനുഷ്യര്‍ക്ക്‌ ഉപാസിക്കാന്‍ പറ്റിയ ഈ മാസത്തിലെ ഏറ്റവും നല്ല ദിവസം. നാളെ എനിക്ക് തിരക്കുള്ള ദിവസമാണെന്നു തോന്നുന്നു. യാത്രപറയാന്‍ നില്‍ക്കുകയൊന്നും വേണ്ട.

അദ്ദേഹം അവനെ വീണ്ടും അനുഗ്രഹിച്ചു. പിന്നെ ധൃതിയില്‍ പുറത്തു കാത്തു നില്‍ക്കുന്ന അനുചരന്മാരെ വിളിച്ചു പറഞ്ഞു:



തെക്കുദിക്കില്‍ നിന്നും സര്‍പ്പദംശനം ഏറ്റ ഒരാള്‍ വരാനുണ്ട്. പുല്ലാനി മൂര്‍ഖനാണ് ജാതി. പച്ചമരുന്നുകള്‍ എല്ലാം തയ്യാറാക്കിക്കൊള്ളൂ..


അദ്ദേഹം അകത്തു പോയി.

അനുചരന്മാര്‍ വിളക്കുകളുമായി കാവില്‍ നിന്നും പച്ചമരുന്നുകള്‍ ശേഖരിക്കാന്‍ തുടങ്ങി. അവന്‍ പുറത്തു കടന്നു പഴയ ചാരുപടിയില്‍ അതെല്ലാം കണ്ടു കൊണ്ടിരുന്നു ഒന്നു മയങ്ങി.

രാത്രി എപ്പോഴോ അവിടെ ഒരു കാളവണ്ടി വന്നു നിന്നു. അതില്‍ നിന്നും ഒരാളെ താങ്ങിയെടുത്തു ആ ഉമ്മറത്തു കിടത്തി.

തെക്കുനിന്നുള്ള ഒരു മലമ്പ്രദേശത്തു നിന്നും വന്നെത്തിയവരായിരുന്നു അക്കൂട്ടര്‍ രാത്രി ഏതോ കുറ്റിക്കാട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്. ഏതാണ്ട് പകുതി വഴിദൂരം എത്തിയപ്പോഴേക്കും രോഗിക്ക് ബോധം നഷ്ടപ്പെട്ടു. ഇപ്പോള്‍ അയാള്‍ അത്യാസന്ന നിലയിലാണ്. ചിലപ്പോള്‍ മരിച്ചു പോയിരിക്കാനും സാധ്യതയുണ്ട്. ആ അവസ്ഥയിലാണ് കാണപ്പെടുന്നത്.

വന്നവരില്‍ ഒരാള്‍ വിവരങ്ങള്‍ ധരിപ്പിച്ചു. അതവസാനിക്കുന്നതിനു മുമ്പുതന്നെ രോഗിക്കു വേണ്ടതായ ഔഷധക്കൂട്ടുകള്‍ എല്ലാം ആ ഉമ്മറത്തു നിരന്നു കഴിഞ്ഞു.

അദ്ദേഹം ആദ്യം രോഗിയെ ആപാദചൂഡം വീക്ഷിച്ചു. പിന്നെ നാഡി പിടിച്ചു നോക്കി. നാവു നീട്ടി നോക്കി. അതിനു ശേഷം കണ്ണുകളിലും നാസാരന്ധ്രങ്ങളിലും എന്തോ ചില പച്ചിലനീര്‍ ഒഴിച്ചു. 

അങ്ങിനെ ചികില്‍സ ആരംഭിക്കുകയായിരുന്നു.

അവന്‍ വീണ്ടും ഉറങ്ങിപ്പോയി.

നേരം വെളുത്തുതുടങ്ങുമ്പോഴേക്കും അവന്‍ ഉണര്‍ന്നു. അവന്‍ ആദ്യം കണ്ടത് തലേന്ന് മൃതപ്രായനായി കിടന്നിരുന്ന ആ മനുഷ്യനെയാണ്.  അടുത്തു ചെന്നു നോക്കിയപ്പോള്‍  ആ മനുഷ്യന്‍ എഴുന്നേറ്റിരുന്നു ചൂടുള്ള പൊടിയരിക്കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നു.

അപ്പോഴേക്കും പുതിയ രോഗികളും സന്ദര്‍ശകരും ഒക്കെയായി ആ പൂമുഖം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.

അവന്‍ താമരക്കുളത്തില്‍ ഒരിക്കല്‍ക്കൂടി കുളിച്ചു. പ്രഭാതഭക്ഷണം കഴിച്ചശേഷം മുത്തശ്ശിയെ കണ്ടു യാത്ര പറഞ്ഞു. അവര്‍ വളരെ വാസല്യത്തോടെ അവനെ യാത്രയാക്കി. അങ്ങിനെ വീണ്ടും കണ്ണെത്താത്ത പാതയിലൂടെ ഇനിയും കണ്ടെത്താത്ത മരുത്വാമല തേടി ഓരോ ചുവടുകള്‍ വെക്കാന്‍ തുടങ്ങി.

നനുത്ത കോടമഞ്ഞുള്ള പ്രഭാതമായിരുന്നു. കിളികള്‍ ചിലക്കുകയും പൂമ്പാറ്റകള്‍ പറന്നുനടക്കുകയും ചെയ്യുന്ന പ്രകൃതിരമണീയമായ വഴിയിലൂടെ അവന്‍ നടന്നു.

ശോലമൂപ്പന്റെ നാട്ടിലേക്ക്..



(തുടരും)



15 അഭിപ്രായ(ങ്ങള്‍) :

വൈദ്യരുടെ മുറ്റവും ആ താമരക്കുളത്തിലെ കുളിയും എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ മുന്നില് തെളിയുന്നുണ്ട് നല്ല എഴുത്ത്
:) വരവിനും വായനക്കും അഭിപ്രായത്തിനും സന്തോഷം
പുല്ലാനി മൂര്ഖന്റെ വിഷം ഇറക്കാം. അത്രയും വിഷം ഉള്ള മനുഷ്യന്റെ വിഷം ഇറക്കാൻ പറ്റില്ല!
വളരെ വളരെ സത്യം.. പ്രത്യേകിച്ചും ഇക്കാലത്ത്.. (h)
ajith പറഞ്ഞു... 9/22/2013
കഥ ആവേശകരമായി തുടരുന്നുണ്ട്
രസച്ചരട് മുറിഞ്ഞുപോകാതെ എഴുതുന്നുമുണ്ട്
:-) തുടര്‍ച്ചയായി വായിക്കുന്നുണ്ടെന്ന് കാണുന്നതില്‍ വളരെ സന്തോഷം..
Pradeep Kumar പറഞ്ഞു... 9/22/2013
വായന തുടരുന്നു......
പുസ്തകമായി ഇറങ്ങുന്ന നാളിനായി കാത്തിരിക്കുന്നു....
സന്തോഷം ഈ നല്ല വാക്കുകള്‍ക്ക്.. പുസ്തകമായി ഇറക്കാന്‍ കഴിയട്ടെ.. :>)
വിട്ടുപോയ അദ്ധ്യായങ്ങൾ അടക്കം ഇന്നാണ് വായിച്ചത്. അടുത്ത അധ്യായത്തിനുള്ള കാത്തിരുപ്പോടെ ...
വരവില്‍ വളരെ സന്തോഷം
Mohammed nisar Kv പറഞ്ഞു... 9/26/2013
ഇക്കാ ഞാന്‍ ഇന്ന് തുടക്കം മുതല്‍ മുഴുവനായും വായിച്ചു....മുന്പ് ഞാന്‍ ഒരു ലക്കം മാത്രമേ വായിച്ചിരുന്നുള്ളൂ...ഇന്ന് സമയം കിട്ടിയപ്പോള്‍ ഞാന്‍ മണി മുത്തിനോപ്പം കൂടി.പതിനാലു ലക്കവും ഒരു ഇരുപ്പിന് വായിച്ചു തീര്‍ത്തു...വളരെ വളരെ നല്ല നിലവാരമുള്ള എഴുത്ത്..അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...ഇനിയുള്ള യാത്രയി ഞാനും ഉണ്ടാവും മണി മുത്തിന്റെ കൂടെ...ഇനി ഒരു ചോദ്യം..ഇക്ക ഈ നോവലെ മുഴുവന്‍ എഴുതി കഴിഞ്ഞിട്ടുണ്ടോ ..അതോ ഓരോ ലക്കം എഴുതി പോസ്ടുകയാണോ...?
വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി അറിയിക്കുന്നു. പിന്നെ നോവല്‍ മുഴുവനായി എഴുതി വച്ചശേഷം ആഴ്ച്ചയില്‍ അദ്ധ്യായങ്ങളായി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. പിന്നെ ഒരു കാര്യം പറയട്ടെ. ഇത് എഴുതിയത് ഏതാണ്ട് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് എഴുതിക്കൂട്ടിയതില്‍ നിന്നും ഇത് മാത്രമാണ് നഷ്ടപ്പെടാതെ കണ്ടെത്തിയത്. അതുകൊണ്ട് ഉപേക്ഷിക്കാന്‍ തോന്നിയില്ല.
Mohammed nisar Kv പറഞ്ഞു... 9/30/2013
u r great
ശോലമൂപ്പന്റെ നാട്ടിലേക്ക് ഞാനുമുണ്ട്..
Cv Thankappan പറഞ്ഞു... 9/29/2013
മുത്തശ്ശിയും,വൈദ്യരും നന്മയുടെ പ്രതിരൂപങ്ങളായി മനസ്സില്‍ തെളിയുന്നു!
ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply