മണിമുത്ത് - 12


( കള്ളന്‍ അകത്ത്.. മുത്ത് പുറത്ത് )




തു നിമിഷവും അവന്‍ അതു പ്രതീക്ഷിച്ചു.

കള്ളന്‍ എന്തെങ്കിലും ഒരു വിക്രസ്സു കാണിക്കാതിരിക്കില്ലെന്ന് അവനറിയാമായിരുന്നു. അവന്‍റെ കണ്ണുകള്‍ കള്ളന്‍റെ മുഖത്തുണ്ടായിരുന്നു. കണ്ണ് തെറ്റിയാല്‍ തന്‍റെ ജീവന്‍ കൂടി കള്ളന്‍ കവര്‍ന്നെടുക്കും. 

അമ്മാതിരിയൊരു പെരുങ്കള്ളനാണിത്. 

കള്ളന്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട് അടുത്തേക്കാഞ്ഞതും അവന്‍ വാതില്‍ തുറന്നു പുറത്തു കടന്നു. ഒരു നിമിഷവും പാഴാക്കാതെ വാതില്‍ പുറത്തുനിന്നും കുറ്റിയിടുകയും ചെയ്തു. 

അകത്തുനിന്നും കള്ളന്‍ ഭ്രാന്തുപിടിച്ചപോലെ എടാ എന്ന് അലറി വിളിച്ചു. പിന്നെ ചക്ക വീഴുമ്പോലെ ഒരൊച്ച. പിന്നെ ഒരു മുരള്‍ച്ച. ആ ഇടവേളയില്‍ ഇതെല്ലാം അവന്‍ കേട്ടു.

അവന്‍ തിരിഞ്ഞു നോക്കാതെ ഓടി.

ഒടുവില്‍ ആ ഓട്ടം പോലിസ്‌ സ്റേഷനില്‍ ചെന്നവസാനിച്ചു. പോലീസുകാരില്‍ പരിചയമുള്ള ഒരു മുഖം കണ്ടപ്പോള്‍ അവന്‍ അയാളോട് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ആ പോലീസുകാരന്‍ അവനെ ഇന്‍സ്പെക്ടറുടെ അടുത്തു കൊണ്ടുപോയി.

അങ്ങിനെ അവര്‍ അവനെയും കൂട്ടി കള്ളന്‍ താമസിക്കുന്ന കെട്ടിടത്തിലേക്കു തിരിച്ചു വന്നു. 

പോലീസുകാര്‍ ആ വീട് വളഞ്ഞു. അതിന്‍റെ ഉള്ളില്‍ നിന്നും ദേഷ്യത്തിലുള്ള സംസാരം അപ്പോഴും കേട്ടുകൊണ്ടിരുന്നു. കള്ളനും കള്ളന് കഞ്ഞിവച്ചവനും അവിടെത്തന്നെയുണ്ടെന്ന് മനസ്സിലായി. അവര്‍ തമ്മില്‍ പൊരിഞ്ഞ വഴക്കിലാണ്. 


വളരെ പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്നത് തട്ടാന്റെ സ്വരമാണെന്ന് അവനു മനസ്സിലായി.


കള്ളന്‍ തട്ടാനെ കുറ്റവിചാരണ നടത്തുകയാണ്.

ഇന്‍സ്പെക്ടര്‍ പറഞ്ഞ പ്രകാരം അവന്‍ ആ വാതിലില്‍ മുട്ടി. 

ഉള്ളിലെ സംസാരമെല്ലാം പൊടുന്നനെ നിലച്ചു. എങ്കിലും അകത്തെ കുശുകുശുപ്പ് അല്‍പ്പമൊക്കെ പുറത്തേക്ക് കേള്‍ക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ആരാ..? എന്താ..? എന്നൊക്കെയുള്ള  തട്ടാന്റെ ചോദ്യം കേട്ടു.

ഞാന്‍ മണിയാണ്: അവന്‍ മറുപടി പറഞ്ഞു.

പെട്ടെന്ന് ആ വാതില്‍പ്പാളി തുറന്നു. അല്ല, അത് പൊളിഞ്ഞു വീണതുപോലെ തോന്നി. അത്ര ദേഷ്യത്തോടെയായിരിക്കണം തട്ടാന്‍ വാതില്‍ തുറന്നത്. 

പുറത്തേക്കു തലയിട്ടതും തന്നെ എതിരേറ്റ പോലീസുകാരുടെ മുഖത്തേക്ക് നോക്കി അയാള്‍ പകച്ചു നിന്നു. 

ഇന്‍സ്പെക്ടര്‍ക്കു പിന്നില്‍ ഒളിച്ചു നിന്നു കൊണ്ട് മണി കണ്‍കുളിരെ ആ കാഴ്ച്ച കണ്ടു. അപ്പോള്‍ അവനു ചിരിയും വന്നു. അപ്പോഴേക്കും പോലീസുകാര്‍ അകത്തു കടന്നു കള്ളനെ നിഷ്പ്രയാസം കീഴ്പ്പെടുത്തി.

ഭീകരരായ കൊള്ളക്കാരെ പിടികൂടാന്‍ സഹായിച്ച മിടുക്കനും സാഹസികനുമായ ഒരു കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത പട്ടണത്തില്‍ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കെ അവന്‍ കിഴക്കോട്ടുള്ള പാതയിലൂടെ നല്ലൂരെന്ന നാടും തേടി നടന്നു.

കാണുമ്പോള്‍ ആ പാത നല്ലൂരിലേക്കാണ്‌ പോകുന്നതെന്നൊന്നും തോന്നുകയില്ല. അത്രമാത്രം നീണ്ടു നീണ്ടു പോകുന്ന വളഞ്ഞും തിരിഞ്ഞും കിടക്കുന്ന ഒരു മലമ്പാതയിലൂടെയായിരുന്നു അവന്റെ യാത്ര.

പാതക്കിരുവശവും ആദ്യം വയലുകള്‍ ഉണ്ടായിരുന്നു. പിന്നെ ചെറിയതരം മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളായി മാറി. കുറെ പോയപ്പോള്‍ അവന്‍റെ വലതു വശത്തുകൂടെ ചെറിയൊരു അരുവി ഒഴുകാന്‍ തുടങ്ങി.

അപൂര്‍വ്വമായി ചില വഴിപോക്കര്‍ അവനെ കടന്നു പോയി.

വീണ്ടും ഒരുപാടു നടന്നു. 

വളരെ ദൂരെ ഒരു വലിയൊരു മല ഉയര്‍ന്നു നില്‍ക്കുന്നതു കാണും വരെ നടത്ത തുടര്‍ന്നു. പിന്നെ കുറെ ഇരുന്നു. വീണ്ടും നടന്നു മലക്കടിയിലെത്തി നിന്നു. 


അവന്‍ ആ മലയടിവാരത്തില്‍ കുറെ നേരം വിശ്രമിച്ചു. അരുവിയില്‍ ഇറങ്ങി കുളിച്ചു. പഴങ്ങള്‍ ഭക്ഷിക്കുകയും അരുവിയിലെ വെള്ളം കുടിക്കുകയും ചെയ്തു.

അങ്ങിനെ വിശപ്പും ദാഹവും അകറ്റിയ ശേഷം മല കയറി മറുപുറത്ത് കാണുന്ന നല്ലൂരിനെ ലക്ഷ്യം വച്ചു തന്‍റെ യാത്ര തുടര്‍ന്നു. ഒടുവില്‍ രാത്രിയാവാന്‍ തുടങ്ങിയപ്പോഴേക്കും  അവന്‍ ആ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

നല്ലൂര്‍ ആ പേരു പോലെത്തന്നെ നല്ലൊരു നാടായിരുന്നു. വഴിയാത്രക്കാര്‍ തങ്ങുന്ന വൃത്തിയും വെടിപ്പുമുള്ള ഒരു സത്രം അവിടെ അവന്‍ കണ്ടെത്തി. 

അന്നുരാത്രി ആ സത്രത്തില്‍ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ വടക്കോട്ടുള്ള പാതയിലൂടെ കല്ലൂരിലേക്കുള്ള വഴിയിലൂടെ നടന്നു.

കല്ലൂരിലെക്കുള്ള പാതയുടെ വഴിയോരങ്ങളില്‍ വലിയ വയലുകള്‍ നെല്‍ക്കതിരുകളുമായി വിളഞ്ഞു നിന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തെങ്ങിന്‍ തോപ്പുകളും കഴുങ്ങിന്‍ തോപ്പുകളും ഉണ്ടായിരുന്നു. വഴിയരികില്‍ ക്ഷേത്രങ്ങളും അവക്ക് ചുറ്റും വീടുകളും കാണാന്‍ കഴിഞ്ഞു. ആള്‍ സഞ്ചാരമുള്ള ധാരാളം ഉപവഴികള്‍ ആ വഴിയിലുണ്ടായിരുന്നു. 

ആ കാഴ്ചകളെല്ലാം അവനെ വളരെയേറെ ആഹ്ലാദിപ്പിച്ചു.

അങ്ങിനെ നടന്നുപോകുമ്പോള്‍ വലിയൊരു അരയാല്‍ത്തണല്‍ കണ്ടു. ആ അരയാല്‍ത്തണലില്‍ ഒറ്റക്കാളയെ കെട്ടിയ ഒരു വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു. 

അവന്‍ നോക്കിയപ്പോള്‍ വണ്ടിക്കുള്ളില്‍ ഒരു മുത്തശ്ശി ചാരിയിരിക്കുന്നുണ്ട്. അവര്‍ താടിക്കു കൈകൊടുത്തു കൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നു.വണ്ടിക്കാരന്‍ അവരോടെന്തൊക്കെയോ ആംഗ്യവിക്ഷേപങ്ങള്‍ കാണിക്കുന്നു. 

ഇടയ്ക്കിടയ്ക്ക് മുത്തശ്ശി ശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ട്.

അവനെ കണ്ടപ്പോള്‍ മുത്തശ്ശി അടുത്തേക്കു മാടി വിളിച്ചു. അവന്‍ അടുത്തു ചെന്നപ്പോള്‍ അവര്‍ ചോദിച്ചു: 

മോന്‍ എന്നെ സഹായിക്കുമോ..?

അവന്‍ ചിരിച്ചു: എന്താ വേണ്ടത്..?

മുത്തശ്ശി പറഞ്ഞു:

എനിക്ക് ശ്വാസംമുട്ടിയിട്ടു വയ്യ.. 


ഇടക്കിടക്കു വരുന്ന അസുഖമാ ഇത്. കൈയില്‍ അതിനുള്ള മരുന്നുണ്ട്. പക്ഷെ, അതു കഴിക്കാന്‍ കുറച്ചു ചൂടുവെള്ളം വേണം. ഈ പൊട്ടനോട് പറഞ്ഞിട്ടു യാതൊരു പ്രയോജനവുമില്ല. നീ പോയി എവിടെന്നെങ്കിലും ഇത്തിരി വെള്ളം കൊണ്ടുവരുമോ.. ഇല്ലെങ്കില്‍ ഞാന്‍ ഈ പെരുവഴിയില്‍ കിടന്നു മരിക്കും..

മുത്തശ്ശി മരിക്കില്ല.. വെള്ളം ഞാന്‍ കൊണ്ടുവരാം.

നിനക്ക് നൂറു പുണ്യം കിട്ടും..

അവന്‍ വന്ന വഴിക്കു തിരിച്ചോടി. 

കുറച്ചകലെ ഒരു വീടുണ്ടായിരുന്നു. അവിടെയുള്ള ഒരു സ്ത്രീയോട് വിവരമെല്ലാം പറഞ്ഞു. അവര്‍ ഒരു ചട്ടിയില്‍ ചൂടുവെള്ളം കൊണ്ടുവന്നു കൊടുത്തു. 


അവന്‍ അതുമായി മുത്തശ്ശിയുടെ അടുത്തെത്തി. മുത്തശ്ശി മരുന്നു കഴിച്ചു ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പിട്ടു.

അവന്‍ ചട്ടി തിരിച്ചു കൊടുക്കാനായി തിരിച്ചോടി.

ചട്ടി കൊടുത്തു തിരിച്ചു വന്നു നോക്കിയപ്പോള്‍ അവിടെ വണ്ടിയും മുത്തശ്ശിയും ഒന്നുമില്ല. പാതയുടെ അങ്ങേയറ്റത്ത് കുറെ പൊടിപടലങ്ങള്‍ മാത്രം കാണാന്‍ കഴിഞ്ഞു. അവന്‍ വീണ്ടും നടന്നു.

ഒന്നുരണ്ടു വളവുകള്‍ തിരിഞ്ഞപ്പോള്‍ ഒരു ചക്കടവണ്ടി മുന്നില്‍ കിടക്കുന്നു. പാതയുടെ ഓരം ചേര്‍ന്നുകൊണ്ട് ആ വണ്ടിയെ ഗൌനിക്കാതെ അവന്‍ കടന്നു പോയപ്പോള്‍ ഒരു തല പുറത്തേക്ക് നീണ്ടു.

കുട്ടീ.. കുട്ടീ..

അവന്‍ നോക്കിയപ്പോള്‍ അത് പഴയ മുത്തശ്ശി തന്നെ. മനസ്സില്ലാ മനസ്സോടെ അവന്‍ തിരിഞ്ഞു നിന്നു.

നിന്നെ നോക്കിയാണ് മോനെ ഞാന്‍ ഇരിക്കുന്നത്.. 

എന്തേ.. മുത്തശ്ശീ..?


നീ ഇങ്ങോട്ടു വായോ..

അവന്‍ അടുത്തുചെന്ന് നോക്കിയപ്പോള്‍ വണ്ടിയില്‍ മുത്തശ്ശി മാത്രം. വണ്ടിക്കാരനെ അവിടെയെങ്ങും കാണുന്നില്ല.

വണ്ടിക്കാരനെവിടെ…?

ആ പൊട്ടന്‍ കാണിച്ച പണി കേള്‍ക്കണോ..? മുത്തശ്ശി പറഞ്ഞു: നിന്നെ കാത്തു നില്‍ക്കാതെ അവന്‍ വണ്ടിവിട്ടപ്പോള്‍ ഞാന്‍ കുറെ ചീത്ത പറഞ്ഞു. അപ്പോള്‍ എന്നെ ഈ പെരുവഴിയിലുപേക്ഷിച്ചു പൊട്ടന്‍ പൊയ്ക്കളഞ്ഞു.

ഇനി മുത്തശ്ശിയെന്ത്  ചെയ്യും..?

ഞാന്‍ ഒറ്റക്ക് പോകും. പക്ഷെ ഒരു നന്ദി പറയാന്‍ നിന്നെ കിട്ടേണ്ടേ..? അതാ ഞാനും വണ്ടിയും ഇവിടെ കാത്തു കിടന്നത്.. 

ഒടപ്പെറന്നോനെ കാണാന്‍ പുറപ്പെട്ടതാ.. ദേ.. ഇപ്പൊ ഈ പെരുവഴിയിലായി.

കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു: 

നിനക്ക് ഈ വണ്ടിയൊന്നു തെളിച്ചൂടെ..?

ഹെ.. വണ്ടി തെളിക്കാനോ..? 

അവന്‍ തുറന്നുപറഞ്ഞു: മുത്തശ്ശീ എനിക്ക് വണ്ടി തെളിക്കാനൊന്നും അറിയില്ല.


ഇതെന്താ അറിയാനുള്ളത്.. 


ആ പൊട്ടന്‍ ചെയ്യുന്നതുപോലെ നീയും ചെയ്‌താല്‍ മതി. നീ ഇവിടെ കയറിയിരിക്ക്.. ബാക്കിയൊക്കെ ഞാന്‍ പറഞ്ഞുതരാം.


അവന്‍ ആലോചിച്ചുകൊണ്ട് നിന്നപ്പോള്‍ അവര്‍ പ്രോല്‍സാഹിപ്പിച്ചു: കുട്ടീ ഇതൊരു സാധു മൃഗമാണ്.. നീയിവിടെ ഒരാളായി ഇരുന്നുകൊടുത്താല്‍ മതി. വഴിയൊക്കെ അതിനറിയാം.. 

പൊട്ടന്‍ അവന്‍റെ പാട്ടിനു പോട്ടെ..

മുത്തശ്ശി വീണ്ടും നിബന്ധിച്ചപ്പോള്‍ കൂടുതല്‍ ആലോചിക്കാനൊന്നും നില്‍ക്കാതെ അവന്‍ വണ്ടിയിലേക്ക് ചാടിക്കയറി. 

മെല്ലെ കാളയെ ഒന്നു തടവിയപ്പോള്‍ അത് വണ്ടികുലുക്കിക്കൊണ്ട് ഒന്നുചാടി. അതിന്‍റെ പുറത്ത് മുട്ടിച്ചു വച്ചിരുന്ന ഒരു ചാട്ടവാറില്‍ തൊട്ടപ്പോഴേക്കും കാളക്കഴുത്തിലെ കുടമണികള്‍ കിലുങ്ങി.

പിന്നെ കടകടാ.. എന്ന ഒച്ചയോടെ വണ്ടി മുന്നോട്ടു കുതിച്ചു.


(തുടരും)


17 അഭിപ്രായ(ങ്ങള്‍) :

കള്ളനെയും കള്ളനു കഞ്ഞിവെച്ചവനെയും ഒക്കെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചപ്പോൾ ഉള്ള മണിയുടെ ഒരു സന്തോഷം! ഇനി ഈ മുത്തശ്ശിക്കഥ അവനെ എവിടെ എത്തിക്കുമോ ആവോ.
വായനക്കും അഭിപ്രായങ്ങള്‍ക്കും എന്നെന്നും നന്ദി.
ajith പറഞ്ഞു... 9/08/2013
മുമ്പ് കുഞ്ഞിക്കൂനന്‍ വായിച്ച് സന്തോഷിച്ച പോലെയുണ്ട് ഇത് വായിക്കുമ്പോള്‍.
നന്ദിയും സന്തോഷവും അറിയിക്കുന്നു, നല്ല ഈ വാക്കുകള്‍ക്ക്..
വീകെ പറഞ്ഞു... 9/08/2013
ശരിക്കും ഒരു കുട്ടിക്കഥ തന്നെ..
ആശംസകൾ...
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
എത്ര മനോഹരമായ ഗ്രാമം നല്ലൂരും കല്ലൂരും,
നാട്ടു പാതയും, കാള വണ്ടിയും , സത്രവും , വയലും കടന്നു ഞാനും അനുഗമിക്കുന്നു മുത്തിനെ
സ്വാഗതം സുഹൃത്തെ,വായനക്കും അഭിപ്രായത്തിനും നന്ദി.
രസിച്ചു വായിക്കുന്നു. അഭിനന്ദനങ്ങള്‍.
സന്തോഷം..നല്ല വാക്കുകള്‍ക്ക് നന്ദി.
Cv Thankappan പറഞ്ഞു... 9/09/2013
ഇനി മുത്തശ്ശിക്കഥകള്‍.....
നന്നായിരിക്കുന്നു മാഷെ
ആശംസകള്‍
ഒപ്പം വന്ന് അഭിപ്രായങ്ങള്‍ തന്ന്..സന്തോഷം..
മണി പോകുന്ന തിന്മകൾ ഒളിച്ചിരിക്കുന്ന വഴികളിൽ മണി തെളിച്ചിടുന്ന നന്മ മറ്റുള്ള ഒരു പാട് കൊച്ചുമണികൾക്കും വല്യവർക്കും വളരെ നല്ല ഒരു വഴി തന്നെ തെളിക്കും
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
എന്‍റെ പ്രിയപ്പെട്ട സുഹൃത്തേ,ഞാന്‍ ഇവിടെ വരാമെന്ന് പറഞ്ഞു പോയതാണ്.എന്‍റെ ഒരു 'സൈക്കോളജി'പറയട്ടെ.ബാലമാസികകളോടോ കുട്ടിക്കഥകളോടോ പൊതുവേ ഒരു താല്‍പര്യം തോന്നാറില്ല.വല്ലാത്ത മടിയാണ്.അതു കൊണ്ട് എന്നോട് ക്ഷമിക്കുക....ഇവിടെയും ഞാന്‍ കുറച്ചു വായിച്ചു നിര്‍ത്തി.താങ്കളുടെ കഥാകമ്പത്തോടും മൂല്യത്തോടും ഹൃദയപൂര്‍വം നന്ദി.കൂടെ ഒരായിരം ഭാവുകങ്ങളും! :-)
ഈ വരവും അഭിപ്രായവും സന്തോഷം നല്‍കുന്നു.ആദരവോടെ..
ഇതുവരെയുള്ളതെല്ലാം വായിച്ചു. ഇനി ബാക്കി വായിക്കാം. ആകാംക്ഷയോടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply