മണിമുത്ത് - 6


മരുത്വാമലയിലേക്ക്




ണിക്ക് ഒരേയൊരു ചിന്ത മാത്രം.

വടക്കു വടക്ക് മരുത്വാനെന്നൊരു മലയുണ്ട്.

ആ മലയില്‍ ഇരുള്‍ എന്നൊരു മൂലികയുണ്ട്. അതിന്റെ നീര്‍ കണ്ണില്‍ ഒഴിച്ചാല്‍ തന്‍റെ കൊച്ചുപെങ്ങള്‍ക്ക് കാഴ്ച്ച കിട്ടും.

വടക്കു വടക്കുള്ള പേരുകേട്ട തട്ടാന് ആ മൂലികയെക്കുറിച്ച് അറിയാം.

എല്ലാം തട്ടാനില്‍ നിന്നും തനിക്കറിയണം.

അവന്‍ എന്നും തന്‍റെ ചിന്തകള്‍ ഉമ്മയോട് പങ്കുവച്ചു. അപ്പോഴൊക്കെ എനിക്കൊന്നും അറിയില്ലല്ലോ മോനെയെന്നു പറഞ്ഞു ഉമ്മ തന്‍റെ നിസ്സഹായത പ്രകടിപ്പിച്ചു.

ആദ്യം തട്ടാനെ കണ്ടെത്തണം.

മോനെ.. വടക്ക് ഒരുപാട് തട്ടാന്മാരുണ്ടാകും. അതുമല്ല, ഈ വടക്കെന്നു പറഞ്ഞാല്‍ ഒരു ദിക്കാണ്. അതൊരു സ്ഥലമല്ല.. നാം എത്രപോയാലും വടക്ക് പിന്നെയും ബാക്കി കിടക്കുന്നുണ്ടാകും.

അതൊക്കെ അവനും അറിയാം.

അതൊന്നും സാരമില്ല. ഞാന്‍ എങ്ങിനെയെങ്കിലും തട്ടാനെ കണ്ടുപിടിക്കും. വടക്കൊരു പട്ടണം ഉണ്ടല്ലോ.. ആദ്യം അവിടെപ്പോയി അന്വേഷിക്കും. കണ്ടില്ലെങ്കില്‍ പിന്നെയും വടക്കോട്ടു പോകും..

എന്ത്..? നീ ഒറ്റക്ക് ഇത്ര ദൂരെയുള്ള പട്ടണത്തിലേക്ക് പോകുമെന്നോ? അതും ഞങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട്.. ഇല്ല ഉമ്മ അതിനു സമ്മതിക്കില്ല.

ഉമ്മ കട്ടായം പറഞ്ഞു.

ഇക്ക പോയാല്‍ ഞങ്ങള്‍ക്ക് പിന്നെ ആരുണ്ടെന്നു ചോദിച്ചു പാത്തുവും വ്യസനിച്ചു.

അവന്‍ അവരുടെ സമ്മതത്തിനു വേണ്ടി ഓരോരോ കാരണങ്ങള്‍ പറയാന്‍ തുടങ്ങി.പിന്നെ അവരെ ആശ്വസിപ്പിക്കുകയും ചെയ്തു:

ഞാന്‍ പോകുന്നത് ഒരു നല്ല കാര്യത്തിനല്ലേ.. ആ മരുന്ന് കിട്ടിയാല്‍ ഇവളുടെ കണ്ണുകള്‍ക്ക്‌ കാഴ്ച്ച കിട്ടൂലെ..? അതില്‍പ്പരം വേറെന്താ വേണ്ടത്.. ഉമ്മ സമ്മതിക്കണം അല്ലാഹു കൂടെയുള്ളപ്പോള്‍ എന്തിനാ പേടിക്കുന്നത്.. ഞാന്‍ വളരെ വേഗം തിരിച്ചു വരും.

ഒടുവില്‍ കുറെ ദിവസത്തെ ആലോചനകള്‍ക്ക് ശേഷം ഉമ്മ അവന്‍റെ വാശിക്കു വഴങ്ങി പോകാന്‍ അനുമതി നല്‍കി.

ഉണങ്ങിയ കുറെ അത്തിപ്പഴം, കുറെ അവില്‍ , കുറച്ചു പഴം, ശര്‍ക്കര, കൊട്ടത്തേങ്ങ മുതലായ ഭക്ഷണവസ്തുക്കള്‍ ഒരു സഞ്ചിയിലാക്കി ഉമ്മ അവനെ ഏല്‍പ്പിച്ചു. പന്നെ ഏതാനും ചില്ലറത്തുട്ടുകളും. പണ്ടുപണ്ട് തച്ചുകുന്നില്‍ നിന്നും കണ്ടുകിട്ടിയ മുത്ത് അവന്‍ കയ്യിലെടുത്തു. കലീഫയുടെ വാക്കുകള്‍ ഓര്‍മ്മിച്ചപ്പോള്‍ ഭാഗ്യം കൊണ്ടുവരുന്ന തത്തയുടെ തൂവലും ആ മുത്തും ഒരു തുണിയില്‍ പൊതിഞ്ഞു ഓട്ടമുക്കാലുകള്‍ കോര്‍ത്തിട്ട അരഞ്ഞാണച്ചരടില്‍ കെട്ടി വച്ചു.

ചില വസ്ത്രങ്ങളും കൂടെ കരുതി.

ഉരുകി നില്‍ക്കുന്ന ഉമ്മയോടും കണ്ണീരൊഴുക്കുന്ന കൊച്ചുപെങ്ങളോടും യാത്ര ചോദിക്കുന്ന സമയം അവനും ഉള്ളില്‍ വിങ്ങിപ്പൊട്ടി. പ്രഭാതവും ഇളവെയിലില്‍ ഉരുകുകയായിരുന്നു. അവന്റെ പാവം ആടുകള്‍  ചാമിത്തന്തയുടെ ആട്ടും തെറിയും കേട്ട് കാട്ടിലേക്ക് പോകുന്ന നേരം തന്നെയായിരുന്നു അത്.

അവസാനം ഉമ്മയുടെ പ്രാര്‍ഥനകള്‍ക്കിടയില്‍ അവന്‍ ഇടവഴിയില്‍ മറഞ്ഞുപോയി.  

അവന്‍ നടന്നുകൊണ്ടിരുന്നു.

നാല്‍ക്കവലകളില്‍ എത്തുമ്പോള്‍ വടക്കോട്ടുള്ള വഴി അവനറിയാതെത്തന്നെ അവന്‍റെ കാലുകള്‍ കണ്ടു പിടിച്ചുകൊണ്ടിരുന്നു.

കുന്നും മലയും കയറിയിറങ്ങി, പാടങ്ങളും തോടുകളും താണ്ടി പകലും അവനൊപ്പം തന്നെ കൂടി.

ആ നടപ്പില്‍ അവന്‍ പലരെയും കണ്ടുമുട്ടുന്നുണ്ട്. പൂട്ട്‌ കഴിഞ്ഞു കന്നുകളുമായി മടങ്ങുന്ന കൃഷിക്കാര്‍ . കൈക്കോട്ടും ചുമലില്‍ വച്ചു പോകുന്ന പണിക്കാര്‍ . കാട്ടില്‍ നിന്നും വിറകുകെട്ടുമായി വരുന്ന പെണ്ണുങ്ങള്‍ . വേറെയും ചില ദൂരയാത്രക്കാര്‍ . അങ്ങിനെ ഒരുപാട് പേര്‍ .

വീതികൂടിയ വഴികളിലൂടെ ചിലപ്പോള്‍ കാളവണ്ടികളും കടന്നു പോകുന്നുണ്ട്.

ഉച്ച കഴിഞ്ഞപ്പോള്‍ അവന്‍ എതിരെ വന്ന ഒരാളോട് പട്ടണത്തിലേക്ക് എത്രദൂരം കാണുമെന്നു ചോദിച്ചു:

അറിയില്ലെന്നായിരുന്നു അയാളുടെ മറുപടി.

നേരത്തിനു തല തിരിഞ്ഞു തുടങ്ങി. സൂര്യന്‍ അവന്‍റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ഒപ്പം തന്നെയുണ്ട്. എങ്കിലും പച്ചമരങ്ങളുടെ തണലും ഇളം കാറ്റും. ഇനിയെത്ര ദൂരം നടക്കാനും അവന്‍ തയ്യാറാണ്.

അങ്ങിനെ കുറെ പോയപ്പോള്‍ അവന്‍ ഒരു നീര്‍ച്ചോല കണ്ടു. അതില്‍ നിന്നും കുറെ തണുത്ത വെള്ളം കുടിച്ചു.പിന്നെ ഒരു മരത്തണലില്‍ കുറച്ചു നേരം ഇരുന്നു. അപ്പോള്‍ അവന് വിശക്കുന്നുണ്ടായിരുന്നു. അങ്ങിനെ കുറച്ച് അത്തിപ്പഴങ്ങള്‍ എടുത്ത് തിന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വയസ്സനും അവിടെ വന്നുചേര്‍ന്നു. അയാളുടെ ചുമലില്‍ ഒരു വലിയ കെട്ടുണ്ടായിരുന്നു. അതു കണ്ടാല്‍ അറിയാം, പട്ടണത്തില്‍ നിന്നും വീട്ടുസാമാനങ്ങള്‍ വാങ്ങി വരികയാണ്.

അവന്‍ അയാളോടും ചോദിച്ചു:

പട്ടണത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടോ അമ്മാവാ?

വയസ്സന്‍ അവനെ ആകെയൊന്നു സൂക്ഷിച്ചുനോക്കിയശേഷം പറഞ്ഞു: അതിനിയും ഒരുപാട് വടക്കാണ്.. നീ പട്ടണത്തിലെക്കാണോ?

ആ.. അവന്‍ പറഞ്ഞു. പിന്നെ കുറച്ചു പഴങ്ങള്‍ അയാളുടെ മുന്നിലേക്ക്‌ നീക്കി വച്ചു. എടുത്തോളൂ..  നല്ല മധുരമുള്ള പഴമാണ്.

അയാള്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു. വയസ്സന്‍ നടന്നു വലഞ്ഞിരുന്നു. അത് തിന്നുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:

കുട്ടീ.. നിനക്കറിയാഞ്ഞിട്ടാ.. പട്ടണത്തിലേക്ക് ഇനിയും ഒരുദിവസം നടക്കണം. നീ ഇങ്ങിനെ നടന്നാല്‍ രണ്ടുദിവസം കൊണ്ടും നിനക്ക് പട്ടണത്തില്‍ എത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. അത്രയും ദൂരമുണ്ട് ..

പിന്നെ ആ വൃദ്ധന്‍ ചോദിച്ചു: അല്ല നീയെന്തിനാ പട്ടണത്തില്‍ പോകുന്നത്?

അത്.. ഒരാളെ കാണാനാണ്..

അവന്‍ യാത്രപറയുമ്പോള്‍ വയസ്സന്‍ ഇങ്ങിനെ ഓര്‍മ്മിപ്പിച്ചു:

മോനെ.. സൂക്ഷിച്ചു പോകണം കേട്ടോ.. രാത്രി വല്ല സത്രത്തിലും താമസിക്കണം. അതിനൊന്നും പറ്റിയില്ലെങ്കില്‍ നാലും കൂടിയ വഴിയും നല്ല ആല്‍ത്തറയും ഒക്കെ കാണുമ്പോള്‍ അവിടെയൊന്നും കിടന്നുറങ്ങരുത്. അടുത്തുള്ള വല്ല കുറ്റിക്കാട്ടിലോ മരത്തിലോ ഒക്കെയാണ് നല്ലത്.

വയസ്സന്‍റെ വിചിത്രമായ ഉപദേശത്തിന്റെ പൊരുള്‍ അവനു മനസ്സിലായില്ല. എങ്കിലും അതിലെന്തെങ്കിലും കാര്യം കാണാതിരിക്കില്ലെന്ന് അവനു തോന്നി. അവന്‍ സന്ധ്യവരെ നടന്നു. വയസ്സന്‍ പറഞ്ഞ വിധം എവിടെയും സത്രങ്ങള്‍ ഒന്നുമില്ല. ഒടുവില്‍ മൂന്നും കൂടിയ ഒരു വഴിയിലെത്തി.

അവിടെ വൃത്തിയുള്ള ഒരു ആല്‍ത്തറയുണ്ടായിരുന്നു. വയസ്സന്‍ ഉപദേശം തന്നില്ലെങ്കില്‍ അവന്‍ ആ ആല്‍ത്തറയില്‍ തന്നെ കിടന്നുറങ്ങുമായിരുന്നു. എന്തായാലും അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒരു തുണിവിരിച്ചു കിടന്നു അവന്‍ നേരം വെളുപ്പിച്ചു.

അടുത്ത പകലും അവന്‍ നടപ്പു തുടര്‍ന്നു. ആ ഉച്ചക്ക് ഒരു ക്ഷേത്രത്തിനോടടുത്തുള്ള സത്രത്തില്‍ അവനു വിശ്രമിക്കാന്‍ കഴിഞ്ഞു. ഉച്ചവെയില്‍ കൊണ്ടു ക്ഷീണിച്ചു വരുന്നവര്‍ക്ക് നാരകയിലയും പച്ചമുളകും ചതച്ചിട്ട സംഭാരവും ഉച്ചക്ക് നല്ലൊരു സദ്യയും അവിടെ നിന്നും കിട്ടി. കഴിഞ്ഞ ദിവസത്തെ ക്ഷീണം തീരുന്നതുവരെ അവന്‍ അവിടെ കിടന്നുറങ്ങുകയും ചെയ്തു.

അവന്‍ വീണ്ടും നടപ്പു തുടര്‍ന്നു.

രണ്ടു ദിവസം കൊണ്ട് അവന്‍റെ സംശയങ്ങളും സങ്കോചവും ഒക്കെ മാറിക്കിട്ടി. എവിടേയും നിര്‍ഭയനായി നടക്കാനുള്ള ഒരു ധൈര്യം ഇപ്പോള്‍ അവനില്‍ കുടിയേറിയിട്ടുണ്ട്.ഇപ്പോള്‍ എല്ലാവരെയും പോലെ അവനും അറിയാം. വടക്കുള്ള പട്ടണത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. അതങ്ങ് വടക്കുവടക്കാണ്..!

നടന്നുനടന്ന് അന്നത്തെ വഴിയും തീര്‍ന്നപ്പോള്‍ ഇരുട്ടാവാന്‍ തുടങ്ങി.

ഇനിയുള്ള വഴി വളരെ വിജനമാണെന്ന് അവനു മനസ്സിലായി. ഏതോ കാട്ടിലെക്കാണോ വഴി ചെന്നെത്തുന്നത് എന്നുപോലും ചിലപ്പോള്‍ അവന്‍ സംശയിച്ചു. എന്നാല്‍ കാടെന്നും ഇഷ്ടമായിരുന്നതു കൊണ്ട് അവന്‍ സന്തോഷിച്ചു. വഴിക്കിരുവശവും കുറ്റിക്കാടുകള്‍ . ദൂരെ മലനിരകള്‍ .. മരങ്ങള്‍ .. ഒടുവില്‍ അതൊരു നാലും കൂടിയ വഴിയായിത്തീര്‍ന്നു.

അവിടെയും യാത്രക്കാര്‍ക്കിരിക്കാന്‍ ഉണ്ടാക്കിയ ആല്‍ത്തറയുണ്ട്.കുറച്ചു നേരം അവിടെയിരുന്നപ്പോള്‍ അവന്‍ വയസ്സന്‍റെ ഉപദേശം ഓര്‍ത്തു. ചുറ്റും നോക്കിയപ്പോള്‍ ആല്‍ത്തറക്കപ്പുറത്ത് ചെറുമരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരിടം കണ്ടു. അവന്‍ അല്‍പ്പം ഭക്ഷണം കഴിച്ചു അവിടെ കിടന്നുറങ്ങി.

അര്‍ദ്ധരാത്രി.

ആല്‍ത്തറയില്‍ നാല് വഴിപോക്കര്‍ വന്നെത്തി.

അവരുടെ ചുമലില്‍ മാറാപ്പുകളും കൈയില്‍ പന്തങ്ങളും ഒക്കെയുണ്ട്. പന്തങ്ങള്‍ ആല്‍ത്തറയില്‍ കുത്തിനിര്‍ത്തി അവര്‍ അതിനു ചുറ്റുമായി ഇരുന്നു. മാറാപ്പില്‍ നിന്നും ചില പൊതികള്‍ എടുത്തു അഴിച്ചു. അതിലുള്ളതെല്ലാം തിന്നാനും കുടിക്കാനും തുടങ്ങി.

അതിലിടക്ക് കൂലങ്കഷമായ ചില ചര്‍ച്ചകളും നടക്കുന്നുണ്ട്.

നേതാവെന്ന് തോന്നിക്കുന്ന ഒരാള്‍  അനുചരന്മാര്‍ക്ക്  ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്.

മനസ്സിലായില്ലേ എന്ന ഒരു ചോദ്യവും  ഇടക്കിടക്കയാള്‍ ആവര്‍ത്തിക്കുന്നു. അപ്പോള്‍ എല്ലാം മനസ്സിലായെന്ന മട്ടില്‍ മറ്റുള്ളവര്‍ തലകുലുക്കുകയും ചെയ്യുന്നു.

അതിലിടക്ക് ഒരാള്‍ ഒരു പഴം എടുത്ത് തോലുരിഞ്ഞു. പഴം തന്‍റെ വായില്‍ തിരുകിക്കയറ്റി അതിന്‍റെ തോല്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.

അത് വന്നുവീണത്‌ മണിയുടെ മുഖത്തു തന്നെയായിരുന്നു.



( തുടരും )


12 അഭിപ്രായ(ങ്ങള്‍) :

ajith പറഞ്ഞു... 7/28/2013
Story is going very well
ഇക്കാ, ഈ തുടരൻ ടെൻഷൻ തരുന്നു. ഇങ്ങനെ കാത്തിരിക്കാൻ വയ്യ.
Cv Thankappan പറഞ്ഞു... 7/28/2013
മണിക്ക് സുഗമമായ പാത തെളിഞ്ഞുവരട്ടെ!
ആശംസകള്‍
Kallanmaaraano aa vazhiyaathrakkaar?
ഷാഹിദ്‌ ഇബ്രാഹിം..
അജിത്ത് ,
ഭാനു കളരിക്കല്‍ (ഈ വാക്കുകള്‍ സന്തോഷിപ്പിക്കുന്നു)
സിവി തങ്കപ്പന്‍ ,
ഡോക്ടര്‍ പി മാലങ്കോട്..
വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
Anu Raj പറഞ്ഞു... 7/31/2013
മണിയുടെ മരുന്നു തേടിയുളളയാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു.....
മണിയുടെ യാത്രക്ക് ഒപ്പം കൂടി അൽ‌പ്പം താമസിച്ചാണെങ്കിലും. കഥ ഉദ്വേഗഭരിതമാവുന്നുണ്ട്!
വീ കെ പറഞ്ഞു... 8/02/2013
മണിയുടെ കൂടെ ഞാനുമുണ്ട് കെട്ടൊ...
അവർ കള്ളന്മാരാണോന്ന് നോക്കട്ടെ....!
ശ് ശ് ശ്...
:) അനുരാജ് ,
(h) ശ്രീനാഥന്‍ ,
8-) വി കെ .
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
മണിമുത്ത് നന്നായി പുരോഗമിക്കുന്നു... അടുത്തത്‌ കൂടി വായിക്കട്ടെ
നന്മയുടെ ജീവനുള്ള കഥ ,മികവോടെ തെളിമയോടെ , ആകാംക്ഷയോടെ
എന്ത് സംഭവിച്ചു ..അറിയാൻ ആകാംക്ഷ വർദ്ധിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply